മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യം ഇല്ലാതാകുമെന്ന് കോടതി

0
94

സത്യാവസ്ഥ കണ്ടെത്തി ജനങ്ങളെ അറിയിക്കാൻ ഒളിക്യാമറ നടത്തിയതിൻ്റെ പേരിൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എതിരെ എടുത്ത നടപടി കേരള ഹൈക്കോടതി തള്ളി. മാധ്യമങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ ജനാധിപത്യം സംരക്ഷിക്കുന്നതായിരിക്കണമെന്നും കോടതി പറഞ്ഞു. മാത്രമല്ല, സത്യാവസ്ഥ കണ്ടെത്തുക എന്നതിനപ്പുറം മറ്റാരെയും ദ്രോഹിക്കുകയോ അപമാനിക്കുകയോ ആകരുത് മാധ്യമങ്ങളുടെ ലക്ഷ്യം.

മാധ്യമപ്രവർത്തകരായ പ്രദീപ് സി നെടുമൺ, പ്രശാന്ത് എന്നിവർക്കെതിരെ പൊലീസെടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സോളാർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്റെ പേരിലാണ് ഇവർക്കെതിരെ പത്തനംതിട്ട പൊലീസ് 2013ൽ കേസ് രജിസ്റ്റർചെയ്തത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യം ഇല്ലാതാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പേനയ്‌ക്ക് വാളിനെക്കാൾ കരുത്തുണ്ടെന്ന എഡ്വേർഡ് ബാൾവർ ലിട്ടന്റെ വാക്യങ്ങളും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, അതുപയോഗിക്കുമ്പോൾ മാധ്യമങ്ങൾ അതിജാഗ്രത പുലർത്തണം. ചെറിയ തെറ്റുപോലും വ്യക്തിയുടെ സ്വകാര്യതയെയും ഭരണഘടനാപരമായ അവകാശത്തെയും ബാധിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.

ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം സാധാരണ അനുവദിക്കാത്ത ചില പ്രവൃത്തികൾ മാധ്യമങ്ങൾ സ്വീകരിക്കാറുണ്ട്. ഒളിക്യാമറ ഓപ്പറേഷൻ അതിലൊന്നാണ്. ഇതിന്റെ നിയമപരമായ സാധുത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്. അനധികൃതമായി സമ്പാദിച്ച ഒരു ഒളിക്യാമറ പ്രവർത്തനത്തിന് നിയമപരമായ പിന്തുണയില്ല. ഓരോ കേസിലെയും വസ്തുതകൾ പരിശോധിച്ച് കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അഡ്വ. സി.പി.ഉദയഭാൻ പങ്കെടുത്തു.