കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിൽ കോടതിയുടെ വിധി

0
81

അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസിൽ മരുമകൾക്ക് ജീവപര്യന്തം തടവ്. മകൻ്റെ ഭാര്യ അംബികയെ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് കോടതിയുടെ വിധി.

2014ലാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ചായ്പ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ മകന്റെ ഭാര്യ അംബിക കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്.

അംബികയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയ പോലീസ് അമ്മാളുഅമ്മയുടെ മകന്‍ കമലാക്ഷന്‍,ചെറുമകന്‍ ശരത് എന്നിവരെയും പ്രതിചേര്‍ത്തു. എന്നാല്‍ ഇരുവരുടേയും പങ്ക് തെളിയിക്കാനാന്‍ പ്രോസിക്യൂഷനായില്ല. ഇതോടെ ഇരുവരേയും കാസര്‍ഗോഡ് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു.

സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബത്തിൻ്റെ പ്രായവും കുടുംബ സാഹചര്യവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്നും ജഡ്ജി എ മനോജ് വ്യക്തമാക്കി. തുടർന്ന് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഒന്നാം പ്രതി അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.