ഉത്തർപ്രദേശി ൽ ഡബിൾ ഡക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 18 പേർ മരിച്ചു

0
106

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഡബിൾ ഡക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലക്നൗ – ആഗ്ര അതിവേഗപാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. സംഭവം അറിഞ്ഞയുടൻ തന്നെ മേഖലയിലുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

പതിനെട്ട് പേരെയും മരിച്ച നിലയിൽത്തന്നെയാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ നടുറോഡിൽ നിരത്തിവെച്ചിട്ടിരിക്കുന്നത് കാണാം.

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനും നിർദ്ദേശം നൽകി.