സമ്പൂർണ പരീക്ഷാ പരിഷ്കരണവുമായി കേരള സർവകലാശാല; നടപടിക്രമങ്ങളെല്ലാം ഓൺലൈനായി മാറ്റും

0
20

സമ്പൂർണ പരീക്ഷാ പരിഷ്കരണവുമായി കേരള സർവകലാശാല. നാലുവർഷത്തെ ബിരുദത്തിൻ്റെ ഭാഗമായി എഴുത്തുപരീക്ഷ ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഓൺലൈനായി മാറ്റും. പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാനാണ് സർവകലാശാല ലക്ഷ്യമിടുന്നത്. നാലുവർഷത്തെ ബിരുദത്തെ കുറിച്ച് ചർച്ചയായപ്പോൾ തന്നെ അത് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് കേരള സർവകലാശാല മുന്നോട്ടുവന്നിരുന്നു.

പരീക്ഷ നടത്തിപ്പിൻ്റെ ചുമതല പൂർണമായും സർവകലാശാലയ്ക്ക് എന്ന രീതി മാറും. പകരം എട്ട് സെമസ്ററുകൾ ഉള്ള കോഴ്‌സിനെ രണ്ടായി വിഭജിച്ച് പരീക്ഷകൾ നടത്തും. 1,3,5,7 സെമസ്ററുകളിൽ പരീക്ഷകൾ കോളജുകൾക്ക് നേരിട്ട് ക്രമീകരിക്കാം. 2,4,6,8 സമസ്റ്ററുകളിൽപഴയതുപോലെ സർവകലാശാലയുടെ ഉത്തരവാദിത്തമാകും പരീക്ഷകൾ.

നിലവിലുള്ളത് പോലെയുള്ള എഴുത്തു പരീക്ഷകൾ തന്നെ തുടരാനാണ് തീരുമാനം. പക്ഷേ മൂല്യനിർണയവും ക്രോഡീകരണവും അടക്കമുള്ള എല്ലാ ബാക്കി പ്രവർത്തനങ്ങളും ഓൺലൈനിലേക്ക് പറിച്ചു നടും. മൂല്യനിർണ്ണയം സർവ്വകലാശാലയുടെ നേതൃത്വത്തിൽ തന്നെ മതി എന്നതാണ് നിലവിലെ തീരുമാനം. പരീക്ഷകൾ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാകുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.

ഇതിനുവേണ്ടി പരീക്ഷ വിഭാഗം പൂർണ്ണമായും പൊളിച്ച് പണിയാനാണ് തീരുമാനം. ആധുനിക സോഫ്റ്റ്‌വെയറുകളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. 75 ലക്ഷം രൂപ പരീക്ഷ വിഭാഗത്തിന്റെ നവീകരണത്തിന് വേണ്ടി സർവകലാശാല ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.