ടൂർണമെൻ്റിൽ ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

0
60

ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍. കഴിഞ്ഞ തവണ സെമി ഫൈനലിൽ ജോസ് ബട്ട്‌ലർ-അലക്‌സ് ഹെയ്ൽസ് കൂട്ടുകെട്ടിന് മുന്നിൽ തലകുനിച്ച് മടങ്ങേണ്ടി വന്ന ഇന്ത്യൻ ടീമിന് ഇത്തവണത്തെ സെമിയില്‍ അന്നത്തെ തോല്‍വിയുടെ കണക്ക് പലിശയടക്കം വീട്ടാൻ സാധിച്ചു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ടൂർണമെൻ്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ കടന്നത്.

ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് മേഖലകളില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഫൈനലില്‍ പ്രവേശിച്ചത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു.

ഫൈനലിലെത്താന്‍ 172 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സോടെ മികച്ച തുടക്കമിട്ടിരുന്നു. എന്നാല്‍ നാലാം ഓവറില്‍ അക്ഷര്‍ പട്ടേലിനെ കൊണ്ടുവന്ന രോഹിത് ശര്‍മയുടെ നീക്കം ഫലപ്രദമായി. അക്ഷറിന്റെ ആദ്യ പന്തില്‍ തന്നെ ബട്ട്‌ലര്‍ പുറത്ത്. പിന്നീട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഫില്‍ സാള്‍ട്ട് (5), ജോണി ബെയര്‍സ്‌റ്റോ (0), മോയിന്‍ അലി (8), സാം കറന്‍ (2) എന്നിവര്‍ സ്‌കോര്‍ബോര്‍ഡില്‍ 50 തികയും മുമ്പ് ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തി.

പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഹാരി ബ്രൂക്കിനെ പുറത്താക്കി കുല്‍ദീപ്, ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. 19 പന്തില്‍ 25 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അവസാന പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണിന്റെ (11) റണ്ണൗട്ടിലും കുല്‍ദീപ് പങ്കാളിയായി. ജോഫ്ര ആര്‍ച്ചര്‍ 21 റണ്‍സെടുത്ത് പുറത്തായി. ക്രിസ് ജോര്‍ദന്‍ (1), ആദില്‍ റഷീദ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെടുത്തത്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ തുണച്ചത്. മഴയും പിച്ചിലെ ഈര്‍പ്പവുമെല്ലാം ഇന്ത്യയുടെ ബാറ്റിങ് ബുദ്ധിമുട്ടിലാക്കി. മഴയ്ക്കു ശേഷം പിച്ചിലെ വേഗക്കുറവ് മുതലെടുക്കാന്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെ തന്ത്രവും ഫലം കണ്ടു.

39 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 57 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 47 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 73 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 14-ാം ഓവറില്‍ രോഹിത്തിനു പിന്നാലെ 16-ാം ഓവറില്‍ സൂര്യയും മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പിന്നാലെ 13 പന്തില്‍ 23 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ ശിവം ദുബെ (0) വീണ്ടും പരാജയമായി. രവീന്ദ്ര ജഡേജ ഒമ്പത് പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. അക്ഷര്‍ പട്ടേല്‍ 10 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ വിരാട് കോലിയെ (9) റീസ് ടോപ്ലി ബൗള്‍ഡാക്കി. പിന്നാലെ ഋഷഭ് പന്തിനെ (4) സാം കറനും പുറത്താക്കിയതോടെ ഇന്ത്യ 5.2 ഓവറില്‍ രണ്ടിന് 40 റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ന്നായിരുന്നു ഇന്ത്യയെ കരകയറ്റിയ രോഹിത് – സൂര്യകുമാര്‍ കൂട്ടുകെട്ട്. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തേ ഇന്ത്യന്‍ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം വൈകുകയായിരുന്നു. പിന്നാലെ ഇന്ത്യ എട്ട് ഓവറില്‍ ഇന്ത്യ രണ്ടിന് 65 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം തടസപ്പെട്ടിരുന്നു.