ആരോഗ്യവകുപ്പിൻ്റെ അന്ത്യശാസനം; അവധിയിൽ പോയ 700 പേരിൽ തിരിച്ചു വന്നത് 24 പേര് മാത്രം

0
121

ആരോഗ്യവകുപ്പിൻ്റെ അന്ത്യശാസനം പാലിച്ച് തിരിച്ചു വന്നത് 700 പേരിൽ 24 ആരോഗ്യ പ്രവർത്തകർ മാത്രം. അനധികൃതമായി അവധിയിൽ പോയവർ ജോലിയിൽ തിരിച്ചു പ്രവേശിക്കണമെന്ന ഉത്തരവാണ് ആരോഗ്യ വകുപ്പ് നൽകിയത്. തിരിച്ചുവരാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്.

മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി അവധിയിലുള്ള ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് നിർദേശം നൽകിയിട്ട് മാസം ഒന്നു കഴിഞ്ഞു. അനധികൃതമായി മാറിനിൽക്കുന്ന 700 പേരിൽ തിരിച്ചെത്തിയത് 24 പേർ മാത്രം. അനധികൃതമായി അവധിയിലുള്ളവരിൽ ഭൂരിഭാഗവും ഡോക്ടർമാരാണ്. ജൂൺ ആറിനകം തിരികെ പ്രവേശിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. ഇത് പാലിക്കാത്ത ആരോഗ്യപ്രവർത്തകരെ സർവീസിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ് ആരോഗ്യ വകുപ്പ്.

തിരികെയെത്തിയവരെ അച്ചടക്ക നടപടികൾ തീർപ്പാക്കി ബോണ്ട് വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാനാണ് വകുപ്പ് തീരുമാനം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നുമാണ് വകുപ്പ് ആവശ്യപ്പെടുന്നത്.