പൂനെയിൽ പോർഷെ കേസിൽ പ്രതിയായ പതിനേഴുകാരനെ ഉടൻ മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

0
92

പൂനെയിൽ പോർഷെ കാറിടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ കൗമാരക്കാരനെ ഉടൻ മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മേയ് 19നാണ് അപകടമുണ്ടായത്. പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്ട് പരി​ഗണിക്കണമെന്നും കുറ്റകൃത്യം ​ഗൗരവമാണെങ്കിലും നിയമപരമായി ഏതൊരു കുട്ടിയെയും മുതിർന്നവരിൽ നിന്ന് വേറിട്ട് പരിഗണിക്കണമെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്‍പാണ്ഡെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഇയാളെ ഒബ്സർവേഷൻ ഹോമിൽ റിമാൻഡ് ചെയ്തുകൊണ്ടുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിയില്ലാത്തതുമാണെന്നും കോടതി നിരീക്ഷിച്ചു. പുനരധിവാസമാണ് പ്രാഥമിക ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായം പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സർക്കാർ ഒബ്‌സർവേഷൻ ഹോമിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മായി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് വിധി. ഇതേ കേസിൽ മാതാപിതാക്കളും മുത്തച്ഛനും അറസ്റ്റിലായതിനാൽ ഇവരുടെ സംരക്ഷണയിലായിരിക്കും 17കാരനുണ്ടാകുക.