ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

0
81

ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചു. ഡൽഹി റൂസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. കെജ്‌രിവാൾ നാളെ പുറത്തിറങ്ങും. ഒരു ലക്ഷം രൂപജാമ്യ ബോണ്ട് സമര്‍പ്പിക്കണമെന്ന് കെജ്‌രിവാളിനോട് കോടതി നിർദ്ദേശിച്ചു.

കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

മാര്‍ച്ച് 21നാണ് കേസുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ അറസ്റ്റിലാകുന്നത്. കെജ്രിവാളിന്റെ അറസ്റ്റിന് മൂന്നുമാസം തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. റൗസ് അവന്യൂ കോടതി സ്‌പെഷ്യല്‍ ജഡ്ജ് നിയയ് ബിന്ദുവാണ് കെജ്രിവാളിന് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. മദ്യനയം നിര്‍മിക്കുന്നതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു കേസ്.