ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ചു; ആദ്യത്തെ ഓഫ്‌ഷോർ കാറ്റാടി വൈദ്യുതി പദ്ധതിക്ക് അംഗീകാരം

0
34

നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഓഫ്‌ഷോർ കാറ്റാടി വൈദ്യുതി പദ്ധതിക്കും മഹാരാഷ്ട്രയിലെ ഗ്രീൻഫീൽഡ് ഡീപ് ഡ്രാഫ്റ്റ് പോർട്ട് പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.

2024-25 ഖാരിഫ് വിള സീസണില്‍,നെല്ലിന്റെ എംഎസ്പി ക്വിന്റലിന് 117 രൂപ വര്‍ധിപ്പിച്ചു. 2,300 രൂപയാണ് പുതിയ മിനിമം താങ് വില.റാഗി, ബജ്റ, ജോവര്‍, ചോളം, പരുത്തി എന്നിവയുള്‍പ്പെടെ 14 ഖാരിഫ് സീസണിലെ വിളകള്‍ക്ക് മിനിമം താങ്ങുവില വര്‍ധിപ്പിച്ചു. ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടി വരുന്നതാണ് താങ്ങുവിലയെന്നും,മുന്‍ സീസണിനേക്കാള്‍ 35,000 കോടി രൂപ വര്‍ദ്ധനവ് ഉണ്ടായെന്നും കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

തമിഴ്‌നാട്ടിലും ഗുജറാത്തിലും രാജ്യത്തെ ആദ്യ ഓഫ്ഷോര്‍ കാറ്റാടി ഊര്‍ജ്ജ പദ്ധതിക്ക് മന്ത്രി സഭ അംഗീകാരം നല്‍കി.500 മെഗാവാട്ട് വീതമുള്ളതാണ് പദ്ധതികള്‍. മഹാരാഷ്ട്രയില്‍ വധവന്‍ ഗ്രീന്‍ഫീല്‍ഡ് ഡീപ് ഡ്രാഫ്റ്റ് മേജര്‍ പോര്‍ട്ട് പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു. ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റിയും മഹാരാഷ്ട്ര മാരിടൈം ബോര്‍ഡും സംയുക്തമായാണ് പദ്ധതി. വാരണാസി വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലും റണ്‍വേ വിപുലീകരണവും ഉള്‍പ്പെടെ2,869.65 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രം അംഗീകാരം നല്‍കി.