കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ ധനസഹായം പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ

0
93

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് സർക്കാർ 15,000 ഡോളർ (12,50,000 രൂപ) നൽകുമെന്ന് കുവൈറ്റ് സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് കമ്പനിയും മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളും നഷ്ടപരിഹാരം നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കുവൈറ്റ് സർക്കാരിൻ്റെ പ്രഖ്യാപനം.

കുവൈത്ത് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ അല്‍ ഖബാസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഖ്യാപനം. കുവൈത്തില്‍ ജോലിയ്‌ക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുമെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്‍ബിടിസി കമ്പനി മാനേജ്മെന്റ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ഉള്‍പ്പെടെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു.