ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇനി വർഷത്തിൽ രണ്ടുതവണ പ്രവേശനം

0
91

2024-25 അധ്യയന വർഷം മുതൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർവകലാശാലകളിലേക്കും വർഷത്തിൽ രണ്ടുതവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) അംഗീകാരം നൽകി. നിലവിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ആരംഭിക്കുന്ന പ്രവേശന നടപടികൾക്ക് പുറമെ ജനുവരിയിലും ഫെബ്രുവരിയിലും പ്രവേശനം നൽകും.

ഉന്നതവിദ്യാഭ്യാസരംഗത്ത് ആഗോള മാതൃക പിന്തുടരുകയാണ് ലക്ഷ്യമിടുന്നതെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ പറഞ്ഞു. അതേസമയം, പ്രവേശനം സംബന്ധിച്ച അന്തിമതീരുമാനം വിദ്യാഭ്യാസ സ്ഥാപനത്തിന്റേതാണ്. അടിസ്ഥാന സൗകര്യവും അധ്യാപകരുടെ സേവനവും അതത് സർവകലാശാലയും സ്ഥാപനവും ഉറപ്പാക്കണമെന്നും യു.ജി.സി. അറിയിച്ചു.

ഓപ്പൺ, വിദൂരവിദ്യാഭ്യാസം, ഓൺലൈൻ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലാണ് വർഷത്തിൽ രണ്ടുതവണ പ്രവേശനമെന്ന ആശയം യു.ജി.സി. ആദ്യമായി നടപ്പാക്കിയത്. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് റെഗുലർ പ്രവേശനങ്ങളും രണ്ടു തവണയാക്കുന്നതിനുള്ള നീക്കം.

വിജ്ഞാപനമായില്ല

പ്രവേശനം സംബന്ധിച്ച ഔദ്യോഗികവിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല. നിലവിൽ ദേശീയ ബിരുദ പൊതുപരീക്ഷയുടെ (സി.യു.ഇ.ടി.) അടിസ്ഥാനത്തിലാണ് കേന്ദ്ര സർവകലാശാലകളിലെയും ഏതാനും സംസ്ഥാന സർവകലാശാലകളിലെയും ബിരുദ, ബിരുദാനന്തര പ്രവേശനം. പുതിയ പരിഷ്കാരം മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാക്കുമോ എന്നതിൽ വിദ്യാഭ്യാസ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

രണ്ടുതവണ പ്രവേശനം എന്തിന്

വിവിധ ബോർഡുകളുടെ ഫലപ്രഖ്യാപനം വൈകൽ, വിദ്യാർഥികളുടെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ വർഷത്തിലൊരിക്കലുള്ള പ്രവേശനം പലരുടെയും മുടങ്ങാറുണ്ട്. ആദ്യഘട്ട പ്രവേശനനടപടികളിൽ ഭാഗമാകാൻ കഴിയാത്തവർക്ക് ഒരുവർഷം കളയേണ്ടതില്ല. ഇത് പഠനത്തിലുള്ള വിദ്യാർഥികളുടെ ശ്രദ്ധ ഉറപ്പാക്കും

പുതിയ പരിഷ്കാരം ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവേശനം നേടുന്നവരുടെ എണ്ണം വർധിപ്പിക്കും. അധ്യാപകർ, ലാബുകൾ, ക്ലാസ് മുറികൾ തുടങ്ങിയവ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനാകും.

ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിനുള്ള ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് സഹായിക്കും.

കാംപസ് റിക്രൂട്ട്‌മെന്റും രണ്ടുതവണ

കാംപസ് റിക്രൂട്ട്മെന്റുകളും വർഷത്തിൽ രണ്ടുതവണ നടത്താനാകും. ഇത് ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.