സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ചെന്നൈയിൽ സിനിമാ നടിയും സുഹൃത്തും അറസ്റ്റിൽ

0
81

സ്‌കൂൾ വിദ്യാർത്ഥിനിയെ അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിനിമാ നടിയും സുഹൃത്തും അറസ്റ്റിൽ. സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ പ്രദിഷ അകിര, സുഹൃത്ത് കോളേജ് വിദ്യാർത്ഥി സോമേഷ് എന്നിവരെയാണ് ചെന്നൈ വിരുഗമ്പാക്കം ഓൾ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും കൂട്ടാളിയായ വില്യംസും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ചെന്നൈ സാലിഗ്രാമത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് കഴിഞ്ഞമാസമാണ് 15-കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായത്. പ്രദിഷയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനിയെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് സഹോദരി കാര്യം തിരക്കിയതോടെയാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പോലീസ് സംഘം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.

കോഫി ഷോപ്പിലെ പരിചയം, അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണം…

അണ്ണാനഗറിലെ ഒരു കോഫിഷോപ്പില്‍വെച്ചാണ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പ്രദിഷയെ 15-കാരിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. കഴിഞ്ഞമാസം തന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് പ്രദിഷ പെണ്‍കുട്ടിയെ സാലിഗ്രാമത്തിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി ഇവിടെ എത്തിയപ്പോള്‍ പ്രദിഷയുടെ സുഹൃത്തുക്കളായ സോമേഷും വില്യംസും അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു. പാര്‍ട്ടിക്കിടെ പ്രതികള്‍ മദ്യപിച്ചു. പെണ്‍കുട്ടിക്കും മദ്യം നല്‍കി. എന്നാല്‍, പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയാണ് മദ്യം നല്‍കിയത്. ഇത് കുടിച്ചതോടെ പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിറ്റേദിവസം രാവിലെയാണ് 15-കാരി ബോധം വീണ്ടെടുത്തത്. തുടര്‍ന്ന് താന്‍ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടെങ്കിലും സംഭവം പുറത്തുപറഞ്ഞാല്‍ തന്റെ സുഹൃത്തുക്കള്‍ വീണ്ടും ഉപദ്രവിക്കുമെന്നായിരുന്നു പ്രദിഷയുടെ ഭീഷണി. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ഒരുമാസത്തോളം സംഭവം രഹസ്യമാക്കിവെച്ചതെന്നും പോലീസ് പറഞ്ഞു.