തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ അജണ്ടയ്ക്ക് കനത്ത പ്രഹരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
83

ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കുള്ള കനത്ത പ്രഹരമാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും വിഭാഗീയതയും വർധിപ്പിച്ച് സുരക്ഷിതമായി മുന്നോട്ട് പോകാമെന്ന മിഥ്യാധാരണയാണ് ഇന്ത്യൻ ജനത തകർത്തത്. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. ജനവിധി അംഗീകരിച്ച ശേഷം അത് സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പ്രതികരിച്ചു. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്.

കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.

തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചും മതനിരപേക്ഷ മൂല്യങ്ങൾക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകുമെന്നും ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.