ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന; 52 സ്ഥാപനങ്ങളിൽ ഷവർമ വ്യാപാരം നിർത്തിവെപ്പിച്ചു

0
69

ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഷവർമ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 47 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന പൂർത്തിയാക്കി.

കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത 52 സ്ഥാപനങ്ങളിൽ ഷവർമ വ്യാപാരം നിർത്തിവെപ്പിച്ചു. 108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും നൽകി. ശരിയായ ലേബലിൽ ഇല്ലാതെ പാഴ്സൽ വിതരണം ചെയ്ത 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഷവർമ്മ നിർമ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദ്ദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്.

ഷവർമ്മ പാർസൽ നൽകുമ്പോൾ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ ഭക്ഷിക്കണം എന്ന നിർദ്ദേശം ഉൾപ്പെടുത്തി ലേബൽ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നൽകണം. എല്ലാ ഹോട്ടലുകളും റെസ്റ്റാറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീൻ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് 2024 ഏപ്രിൽ മാസം ആകെ 4545 പരിശോധനകൾ നടത്തി. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ വിവിധയിനത്തിൽ 17,10,000 രൂപ പിഴ ഈടാക്കിട്ടുണ്ട്.

716 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. 3479 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കെടുത്തു. കഴിഞ്ഞ മാസം 71 സാമ്പിളുകൾ അൺ സേഫും 53 സാമ്പിളുകൾ സബ് സ്റ്റാൻഡേർഡും റിപ്പോർട്ട് ചെയ്തു. മിസ് ബ്രാൻഡഡ് സാംപിളുകളുടെ ഇനത്തിൽ 32 അഡ്ജ്യൂഡിക്കേഷൻ കേസുകൾ ഫയൽ ചെയ്തു.

1605 ലൈസൻസുകളും 11343 രജിസ്ട്രേഷനുകളും കഴിഞ്ഞ മാസം നൽകി. 65 അഡ്ജ്യൂഡിക്കേഷൻ കേസുകളും 83 പ്രോസിക്യൂഷൻ കേസുകളും ഏപ്രിൽ മാസം ഫയൽ ചെയ്തു. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 477 റെക്ടിഫിക്കേഷൻ നോട്ടീസുകളാണ് സ്ഥാപനങ്ങൾക്ക് നൽകിയത്.