ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യുവിൻ്റെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു

0
64

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യുവിൻ്റെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു. പരോളില്ലാതെ 25 വർഷം തടവ് മതിയെന്നാണ് വിധി. എന്നാൽ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു.

2014 ഏപ്രിൽ 16-ന് ഉച്ചയ്ക്കാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. ടെക്‌നോപാർക്ക് ഉദ്യോഗസ്ഥരും സുഹൃത്തുക്കളുമായ നിനോ മാത്യുവും അനു ശാന്തിയും ചേർന്ന് കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കിയെന്നാണ് കേസ്. അനു ശാന്തിയുടെ നാലുവയസ്സുള്ള മകൾ സ്വാസ്തിക, ഭർത്താവിന്റെ അമ്മ ഓമന (58) എന്നിവരാണ് കൊല്ലപ്പെട്ടത്. അനു ശാന്തിയുടെ ഭർത്താവിന് സാരമായി പരിക്കേൽക്കുകയും ചെയ്തു.

അപൂർവങ്ങളിൽ അപൂർവ കേസായി കണ്ടായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചത്. ഇതിലാണ് ഇപ്പോൾ ഹൈക്കോടതി ഇളവുവരുത്തിയത്. എന്നാൽ 25 വർഷം പരോളില്ലാതെ തടവ് ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെക്കുകയും ചെയ്തു.