സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇളവ്

0
109

സംസ്ഥാനത്ത് സ്വർണവില ഇന്നലെ വീണ്ടും 560 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 54,280 രൂപ. ഇന്ന് 200 രൂപ കുറഞ്ഞെങ്കിലും വില ഇപ്പോഴും 54000ന് മുകളിലാണ്.ഇന്ന് 54,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 6760 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വർണ്ണവില 53000 ത്തിൽ എത്തിയിരുന്നു.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.

കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.