കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

0
96

കാസർഗോഡ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാൾ പ്രതിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രാത്രി മൂന്നു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ കിടക്കയിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിൻറെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണ കമ്മലുകൾ കവർന്ന ശേഷം കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.

പുലർച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവർ അറി‌ഞ്ഞില്ല. തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിലുള്ളതായി സൂചന. നേരത്തെ പീഡന കേസിലടക്കം പ്രതിയായ യുവാവാണ് കസ്റ്റഡിയിലുളളത്. ബന്ധുവിൻ്റെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ കമ്മൽ കവർന്ന് രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതടക്കം പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.