കരമനയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

0
134

തിരുവനന്തപുരം കരമനയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഈ കേസിലെ പ്രതികൾ 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിൻ്റെ പ്രതികാരമാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.

മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂർ കടവിലായിരുന്നു സംഭവം. യുവാവിനെ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിനീഷ് രാജ്, അഖിൽ, സുമേഷ്, അനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട അഖിൽ അടക്കം എട്ട് പേര്‍ അടങ്ങുന്ന സംഘവും പ്രതികളും തമ്മിലായിരുന്നു തർക്കം. ബാറിൽ വഴി അടഞ്ഞ് നിന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങുന്നത്. കൊല്ലപ്പെട്ട അഖിലിന്റെ സംഘവും പ്രതികളും തമ്മിൽ അന്നും അടിയുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.