റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വീടിൻ്റെ വരാന്ത പണിയാൻ ശ്രമം; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്

0
38

അറുപതുകാരിയെ കൊലപ്പെടുത്തിയത് സഹോദരൻ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വീടിൻ്റെ വരാന്ത പണിയാൻ ശ്രമം നടന്നു. പ്രതി ബെന്നി സിമൻ്റും സാമഗ്രികളും വാങ്ങാൻ ശ്രമിച്ചതായി കണ്ടെത്തി.

പൂങ്കാവ് വടക്കേ പറമ്പിൽ റോസമ്മയെ (61) സഹോദരൻ ബെന്നി (63) കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. റോസമ്മയുടെ രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവില്‍ സഹോദരന്‍ ബെന്നിക്കൊപ്പമാണ് റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരു വിവാഹം കഴിക്കാന്‍ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

17ന് രാത്രിയാണ് റോസമ്മയെ കൊന്നതെന്നാണ് ബെന്നിയുടെ മൊഴി. ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിന്‍ഭാഗത്തു കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയതെന്നും പൊലീസ് പറഞ്ഞു.