ബലാത്സംഗത്തിന് ഇരയായ 14 വയസ്സുകാരിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി

0
39

മഹാരാഷ്ട്രയിൽ ബലാത്സംഗത്തിന് ഇരയായ 14 വയസ്സുകാരിയുടെ മുപ്പത് ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ സുപ്രധാന വിധി. പ്രായപൂർത്തിയാകാത്ത കുട്ടി തൻ്റെ അവസ്ഥയെക്കുറിച്ച് വളരെ വൈകിയാണ് അറിഞ്ഞത്.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം അനുസരിച്ച്, വിവാഹിതരായ സ്ത്രീകൾക്കും ബലാത്സംഗത്തെ അതിജീവിച്ചവർക്കും ഭിന്നശേഷിക്കാർ, പ്രായപൂർത്തിയാകാത്തവർ തുടങ്ങിയ ദുർബലരായ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർക്കും 24 ആഴ്ച വരെ പ്രായമായ ഗർഭമാണ് അലസിപ്പിക്കാനാവുക.

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം തുടരുന്നത് കുട്ടിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ ബാധിക്കുമെന്ന മെഡിക്കൽ ബോർഡിൻ്റെ ശുപാർശയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജെ ബി പർദിവാലയും ഉൾപ്പെട്ട ബെഞ്ച് യോജിച്ചു.

എംടിപി നടപടിക്രമത്തിൽ ഒരു നിശ്ചിത അപകടസാധ്യത ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഗർഭം അതിൻ്റെ പൂർണ്ണ കാലയളവിലേക്ക് തുടർന്നാൽ പ്രസവസമയത്ത് ഉണ്ടാകാവുന്നതിനേക്കാൾ ഉയർന്നതല്ല കുട്ടിയുടെ ജീവന് ഭീഷണിയെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ, പരിചരണം, ഗതാഗതം എന്നിവയ്ക്കുള്ള ചെലവുകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സമ്മതിച്ചു.