യൂറോപ്പിലെ വിപണികളെ അപേക്ഷിച്ച് ഇന്ത്യയിൽ അടക്കം പഞ്ചസാരയുടെ അംശം കൂടുതലുള്ള ശിശു ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് നെസ്‌ലെ

0
62

സ്വിസ് മൾട്ടിനാഷണൽ ഫുഡ് ആൻഡ് ഡ്രിങ്ക് പ്രോസസിംഗ് കോംഗ്ലോമറേറ്റ് കോർപ്പറേഷനായ നെസ്‌ലെ കുറഞ്ഞ വികസിത രാജ്യങ്ങളിൽ കൂടുതൽ പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വേരിയൻ്റുകളെ ആശ്രയിച്ച് ഇന്ത്യയിൽ ബേബി ഫുഡ് ഉൽപ്പന്നങ്ങളിൽ ചേർത്ത പഞ്ചസാര 30 ശതമാനത്തിലധികം കുറച്ചതായി നെസ്‌ലെ ഇന്ത്യ അറിയിച്ചു.

സ്വിസ് എൻജിഒ, പബ്ലിക് ഐ, ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്ക് (ഐബിഎഫ്എൻ) എന്നിവയുടെ കണ്ടെത്തലുകൾ അനുസരിച്ച്, യൂറോപ്പിലെ വിപണികളെ അപേക്ഷിച്ച് ഇന്ത്യ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ കുറഞ്ഞ വികസിത ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഉയർന്ന പഞ്ചസാര അടങ്ങിയ ബേബി ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്.

റിപ്പോർട്ട് പ്രകാരം, നെസ്‌ലെയുടെ ഗോതമ്പ് അധിഷ്‌ഠിത ഉൽപ്പന്നമായ, ആറുമാസം പ്രായമുള്ള കുട്ടികൾക്കുള്ള സെറലാക്ക്, യുകെയിലും ജർമ്മനിയിലും പഞ്ചസാര ചേർക്കാതെ വിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് വിശകലനം ചെയ്ത 15 സെറലാക് ഉൽപ്പന്നങ്ങളിൽ ശരാശരി 2.7 ഗ്രാം അധിക പഞ്ചസാര അടങ്ങിയിട്ടുണ്ട്.

ഉൽപന്നത്തിലെ ഏറ്റവും ഉയർന്ന പഞ്ചസാരയുടെ അളവ് തായ്ലൻഡിൽ 6 ഗ്രാം ആയിരുന്നു. ഫിലിപ്പീൻസിൽ, പരിശോധിച്ച എട്ട് സാമ്പിളുകളിൽ അഞ്ചിലും പഞ്ചസാരയുടെ അംശം 7.3 ഗ്രാം ആണെന്നും പാക്കേജിംഗിൽ പോലും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

“ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച പോഷകാഹാരം എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇത് 100 വർഷത്തിലേറെയായി ഞങ്ങൾ ചെയ്തുവരുന്നു, ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ പോഷകാഹാരം, ഗുണനിലവാരം, സുരക്ഷ എന്നിവയുടെ ഉയർന്ന നിലവാരം എല്ലായ്പ്പോഴും നിലനിർത്തും” എന്ന് നെസ്ലെ ഇന്ത്യ പറഞ്ഞു.