പട്ടാമ്പിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി ആത്‍മഹത്യ ചെയ്തു

0
117

പട്ടാമ്പിയിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം 29നായിരുന്നു പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തൃത്താല ആളൂർ സ്വദേശി സന്തോഷാണ് യുവതിയെ ആക്രമിച്ചതെന്ന് വ്യക്തമായി. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച സന്തോഷിനെ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ഇതിൽ നിന്ന് പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ പ്രിവിയ തീരുമാനിച്ചതായും പോലീസ് സംശയിക്കുന്നു.

നേരത്തെ മറ്റൊരാളെ വിവാഹം കഴിച്ച പ്രിവിയ പിന്നീട് ഈ ബന്ധം വേർപെടുത്തുകയായിരുന്നു. ഇതിന് ശേഷമാണ് പ്രിവിയ സന്തോഷുമായി അടുപ്പത്തിലായത്. പ്രിവിയയെ വിവാഹം കഴിക്കാൻ സന്തോഷ് നിർബന്ധിച്ചിരുന്നു. എന്നാൽ പ്രിവിയ ഇതിന് തയ്യാറാവാതെ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഇതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ഇന്ന് രാവിലെയാണ് പാലക്കാട് പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപത്ത് പ്രിവിയയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് സമീപത്തായി ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു. ഈ ഹോണ്ട ഡിയോ സ്കൂട്ടര്‍ നിലത്ത് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം തൊട്ടടുത്തായിരുന്നു. വയലിനോട് ചേര്‍ന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പുല്ല് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവം കൊലപാതകമാണെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ സംശയം തോന്നിയിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അക്രമി സന്തോഷാണെന്നും ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും മനസിലായത്. മരിച്ച പ്രിവിയക്ക് 30 വയസായിരുന്നു പ്രായം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.