തൃശൂർ പൂരം; ഏപ്രിൽ 19 മുതൽ മദ്യനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലവിൽ വരും

0
35

തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 ഉച്ചയ്ക്ക് ശേഷം മദ്യനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലവിൽ വരും. തൃശൂർ താലൂക്ക് പരിധിയിലെ എല്ലാ മദ്യശാലകളും കള്ളുഷാപ്പുകളും ബിയർ വൈൻ പാർലറുകളും ബാറുകളും പൂർണമായും അടച്ചിടാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ഉത്തരവിട്ടു.

ആനകളുടെ സുരക്ഷയ്ക്കും കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും ജില്ലാ കലക്ടര്‍ നിർദ്ദേശം നൽകി. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ആനകളുടെ ആരോഗ്യ പരിശോധന ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വൊളൻ്റിയര്‍മാരെ നിയോഗിക്കും. കര്‍ശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വൊളന്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങള്‍ ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നടത്തരുത്.

ഘടകപൂരങ്ങള്‍ക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മിറ്റിക്കാര്‍ പൊലീസ് സൂപ്രണ്ടിന് ഉടനെ ലഭ്യമാക്കണം. പൂരത്തിന് തലേദിവസം 25 വീതം 50 വെറ്ററിനറി ഡോക്ടര്‍മാരുടെ രണ്ടു സംഘങ്ങള്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പാക്കും. മറ്റു രേഖകള്‍ ഫോറസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിലും പരിശോധിക്കും. തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്ത പരിചയം, മദകാലം, അനുസരണ, പാപ്പാന്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുന്നള്ളിപ്പ് ദിവസങ്ങളില്‍ മയക്കുവെടി വിദഗ്ധരുടെ മൂന്ന് സ്‌ക്വാഡുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

കടുത്ത വേനലില്‍ ആനകളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തണം. തണുപ്പ് നിലനിര്‍ത്തുന്നതിന് നിലത്ത് ചാക്കിട്ട് ഇടയ്ക്കിടെ വെള്ളം നനയ്ക്കും. മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. തണ്ണിമത്തന്‍, കരിമ്പ് തുടങ്ങിയവ ധാരാളം നല്‍കണം. പൂരത്തോടനുബന്ധിച്ച് ആനകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ നല്‍കാനുള്ള സൗകര്യവും ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ആന പാപ്പാന്‍മാര്‍, കമ്മിറ്റിക്കാര്‍, ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് കര്‍ശന പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ വ്യക്തമാക്കി.