കറുത്ത നിറത്തിന്റെ പേരിൽ 18 മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്

0
50

ആന്ധപ്രദേശില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കറുത്ത നിറത്തിന്റെ പേരിൽ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു. പ്രസാദത്തിലാണ് പ്രതി കുട്ടിക്ക് വിഷം ചേര്‍ത്ത് നല്‍കിയത്.

മാര്‍ച്ച് 31നാണ് അക്ഷയ എന്ന 18 മാസം പ്രായമുള്ള കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. കുട്ടിയെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍, കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കൊടുത്തത് മറച്ചുവച്ച മഹേഷ് കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന് പറയാന്‍ ഭാര്യയെയും നിര്‍ബന്ധിച്ചു.

കറുത്ത നിറത്തില്‍ കുഞ്ഞ് ജനിച്ചതില്‍ മഹേഷ് ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ പരിചരിക്കാനും അനുവദിക്കാറില്ലായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് കുഞ്ഞ് മരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ നിര്‍ബന്ധിച്ച് കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയ മഹേഷിന്റെ ഭാര്യ വീട്ടുകാരാണ് പൊലീസിനെ സമീപിച്ചത്. വിഷയത്തില്‍ ബാലാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.