മലപ്പുറത്ത് രണ്ടുവയസുകാരി മരിച്ചത് അതിക്രൂര മർദ്ദനത്തെ തുടർന്ന്; പിതാവ് അറസ്റ്റിൽ

0
89

മലപ്പുറം കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി ദുരൂഹ മരണത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഫായിസാണ് അറസ്റ്റിലായത്. മരണം അതി ക്രൂര മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരുക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്.

തലച്ചോർ ഇളകിയ നിലയിലാണെന്നും, വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയെ കൊന്നത് പിതാവാണെന്ന് കുട്ടിയുടെ അമ്മ മുൻപ് തന്നെ ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്.

നസ്‌റിനെ മർദിച്ചുകൊന്നതാണെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസ് കൊടുത്തതിന്റെയും പ്രശ്‌നങ്ങളുണ്ടായതിന്റെയും പേരിലാണ് കൃത്യം ചെയ്തതെന്നും നസ്‌റിന്റെയും മാതാവിന്റെയും ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

കുഞ്ഞിനെ പിതാവ് ചവിട്ടിയെന്നും തുടർന്ന് കുഞ്ഞിനെ എടുത്തെറിഞ്ഞെന്നുമായിരുന്നു മാതാവിന്റെ ആരോപണം. കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയിലാണ്. ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ബോധം പോയെന്ന് പറഞ്ഞായിരുന്നു പിതാവ് ഫായിസ് കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നത്. ആശുപത്രി അധികൃകർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.