പോസ്റ്ററിൽ ചാരി നിന്നതിന് 14കാരനെ ക്രൂരമായി മർദിച്ച് ബിജെപി നേതാവ്

0
79

രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരനെ ക്രൂരമായി മർദിച്ച് ബിജെപി നേതാവ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യം.

കുട്ടിയെ മര്‍ദിച്ചതില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അറിയിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തകർ കൊച്ചു കുട്ടിയെ ആക്രമിക്കുന്നത് തെറ്റാണെന്നും പൊലീസിനോടും ജില്ലാ ചൈൽഡ് പ്രെട്ടക്ഷൻ ഓഫീസറോടും റിപ്പോർട്ട് തേടുമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രതികരിച്ചു . കമ്മീഷൻ്റെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഉണ്ടാകും. കുട്ടി ഭയത്തിലാണെന്നും കുട്ടിക്ക് കൗൺസിലിംഗ് നൽകാൻ ഡിസിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനാണ് വിദ്യാര്‍ത്ഥിയെ മർദ്ദിച്ചത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സതീശന്‍ വണ്ടി നിര്‍ത്തി കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.