‘ഇനി ഒത്തുപോകില്ലേ’? ; അസഭ്യ പരാമർശത്തിൽ അതൃപ്തി തീരുന്നില്ല, സുധാകരനും സതീശനും ഒരുമിച്ചുള്ള വാർത്താ സമ്മേളനം ഒഴിവാക്കി

സതീശൻ എത്താൻ വൈകിയതിനാൽ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്നാണ് വിശദീകരണം.

0
81

പത്തനംതിട്ട: കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി. കെ. സുധാകരൻ പത്തനംതിട്ടയിലും വിഡി സതീശൻ കൊച്ചിയിലും ആണ്. സതീശൻ എത്താൻ വൈകിയതിനാൽ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്നാണ് വിശദീകരണം. അതേസമയം, കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കിയതെന്നാണ് വിവരം.

സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാൽ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ വിവാദം ഒഴിവാക്കാനാണ് വാർത്താസമ്മേളനം മാറ്റി വെച്ചതെന്നാണ് സൂചന.

കോൺഗ്രസിന്റെ സമരാഗ്നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ കെ. സുധാകരനും വി. ഡി. സതീശനും ചേർന്ന് ജനകീയ ചർച്ച സദസ്സ് പത്തനംതിട്ടയിൽ നടത്തിയ ശേഷം ഇരു നേതാക്കളും കൊട്ടാരക്കരയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുമെന്നാണ് അറിയിച്ചിരുന്നത്. കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എംപിയുടെ നാക്കുപിഴയുമൊക്കെ കഴിഞ്ഞ ദിവസം കോൺഗ്രസിന് വലിയ നാണക്കേട് ആയിരുന്നു.