കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു ; ദൗത്യം വിജയകരമെന്ന് ISRO

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചത്.

0
48

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 2024 ല്‍ ഐഎസ്ആര്‍ഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ജനുവരി ഒന്നിന് നടത്തിയ പിഎസ്എല്‍വി-സി58/എക്സ്പോസാറ്റ് വിക്ഷേപണമായിരുന്നു ആദ്യത്തേത്. വിക്ഷേപണത്തിന് 20 മിനിറ്റുകള്‍ക്ക് ശേഷം ഉപഗ്രഹം ജിയോ സിങ്ക്രണസ് ട്രാന്‍സഫര്‍ ഓര്‍ബിറ്റില്‍ (ജിടിഒ) സ്ഥാപിക്കും. വരും ദിവസങ്ങളില്‍ ഭ്രമണ പഥം ഉയര്‍ത്തി ജിയോ സ്റ്റേഷണറി ഓര്‍ബിറ്റിലെത്തിക്കും.

ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. കാലാവസ്ഥാപ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവിൽ INSAT 3D, INSAT 3DR, ഓഷ്യൻ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.

വിക്ഷേപണത്തിന് തയ്യാറെടുത്ത ജിഎസ്എല്‍വി റോക്കറ്റിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവെച്ചിരുന്നു. മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള റോക്കറ്റിൻ്റെ 16-ാം ദൗത്യമാണിത്.

ഇനിമുതൽ സമുദ്രത്തിൻ്റെയും ഉപരിതലത്തിൻ്റെയും കാലാവസ്ഥാ നിരീക്ഷണങ്ങൾ കൂടുതൽ എളുപ്പമാകും. കാട്ടുതീ, പുക, മഞ്ഞ് മൂടൽ, ഇടിമിന്നൽ പോലുള്ള അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഹ്രസ്വ-ദൂര പ്രവചനങ്ങൾ, കാലാവസ്ഥാ എന്നിവയുടെ പഠനത്തിന് ഉപ​ഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. മിനിസ്റ്റി ഓഫ് എർത്ത് സയൻസാണ് നിർമ്മാണ ചിലവായ 400 കോടി രൂപ പൂർണ്ണമായും മുടക്കിയത്.