മിഷന്‍ ബേലൂര്‍ മഖ്ന; കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിന് തുടക്കം, സ്കൂളുകൾക്ക് അവധി

മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി.

0
51

വയനാട്: മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ. മണ്ണുണ്ടി മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ഒരുക്കം തുടങ്ങി. 200 പേര്‍ ഉള്‍പ്പെട്ട ദൗത്യസംഘമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി. ഇടവേളകളിൽ ആനയുടെ സിഗ്നൽ കിട്ടുന്നുണ്ട്. അതിനനുസരിച്ചാണ് ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നത്.

ജനവാസമേഖലയ്ക്ക് അടുത്ത് നിലയുറപ്പിച്ചതും കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് കടക്കാത്തതുമാണ് മയക്കുവെടി വയ്ക്കുന്നതിന് പ്രധാന തടസ്സം. നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കും.സ്ഥലവും സന്ദർഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ്.

മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനമേഖലയിലാണ് ബേലൂര്‍ മഖ്‌ന നിലയുറപ്പിച്ചിരിക്കുന്നത്. സിസിഎഫ് കെ എസ് ദീപ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും.നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്തമായതിനാൽ, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ നീക്കങ്ങൾ. പൊന്തക്കാടുകൾക്കിടയിൽ മറയുന്നതാണ് മോഴയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും ഭാഗ്യം മോഴയ്ക്ക് ഒപ്പമായിരുന്നു.

ആളെക്കൊല്ലി കാട്ടാനയുടെ മയക്കുവെടി ദൗത്യം പുരോഗമിക്കുന്നതിനാൽ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ഇന്നും ജില്ലാ കളക്ടർ അവധി നൽകി. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല , കുറുവ, കാടംകൊല്ലി , പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. കർഷക കൂട്ടായ്മയായ ഫാർമേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലയിൽ മനസ്സാക്ഷി ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം.