ഭാര്യയെ ഒളിച്ചോടാൻ സഹായിച്ചു; സുഹൃത്തിനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി 22 കാരൻ

കിരണിന്റെ ഭാര്യയും മാരിസാമിയും തമ്മിൽ അടുപ്പമാണെന്ന് മനസിലായതോടെ ഒളിച്ചോടാൻ പണം തയ്യാറാക്കി നൽകിയത് ഹേമന്ത് ആണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

0
104

ബെംഗളുരു: ഭാര്യയ്ക്ക് ഒളിച്ചോടാൻ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി 22 കാരൻ. പാർട്ടിക്കെന്ന പേരിൽ വീട്ടിൽ വിളിച്ച് വരുത്തിയതിനുശേഷമാണ് കൊലപാതകം നടത്തിയത. കർണാടകയിലെ ബാഗലാഗുണ്ടേയിലാണ് സംഭവം. കച്ചവടക്കാരനായ കിരണും ഓട്ടോ റിക്ഷാ ഡ്രൈവറായ 21കാരൻ അക്ഷയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ രണ്ട് പേരും ബാഗലാഗുണ്ടേ സ്വദേശികളാണ്. ഇവരുടെ സുഹൃത്തും കെംഗേരി സ്വദേശിയായ ഹേമന്ത്(22) ആണ് മരിച്ചത്

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ഹോട്ടലിലെ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു ഹേമന്ത്. ഹേമന്തിനൊപ്പം ജോലി ചെയ്തിരുന്ന മാരിസാമി കിരണിന്റെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഹേമന്തിനൊപ്പം കിരണിന്റെ വീട്ടിൽ വന്നാണ് ഇവർ തമ്മിൽ അടുപ്പമായത്. കിരണിന്റെ ഭാര്യയും മാരിസാമിയും തമ്മിൽ അടുപ്പമാണെന്ന് മനസിലായതോടെ ഒളിച്ചോടാൻ പണം തയ്യാറാക്കി നൽകിയത് ഹേമന്ത് ആണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ഭാര്യ മാരിസാമിക്കൊപ്പം ഒളിച്ചോടിയെന്ന് മനസിലായതിന് പിന്നാലെ ഞായറാഴ്ച രാത്രി ഹേമന്തിനോട് കിരണിന്റെ വീട്ടിൽ പാർട്ടിയുണ്ടെന്ന പേരിൽ വിളിച്ച് വരുത്തുകയായിരുന്നു. മൂന്ന് പേരും ചേർന്ന് മദ്യപിച്ച ശേഷം മാരിസാമിയുമായി ഭാര്യ ഒളിച്ചോടിയത് അറിയാമോയെന്ന് കിരൺ ഹേമന്തിനോട് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. വാക്കേറ്റത്തിനിടെ കിരൺ ഹേമന്തിനെ ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയായിരുന്നു. അടി കൊണ്ട് നിലത്ത് വീണ കിരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.