‘തിരിച്ചടിയുമായി അമേരിക്ക’; ഇറാൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം, ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്

ഞായറാഴ്ച ജോർദനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

0
382

ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് തിരിച്ചടിയുമായി അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിൽ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ഉള്‍പ്പെടെ നടത്തി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ് . ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. ബോംബർ വിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം.

30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. നാശനഷ്ടത്തിന്‍റെ കണക്കെടുത്തുവരുന്നുവെന്നും അമേരിക്ക അറിയിച്ചു. വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച ജോർദനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. സിറിയയിലെ നാല് സ്ഥലങ്ങളിലും ഇറാഖിലെ മൂന്ന് സ്ഥലങ്ങളിലുമായുള്ള വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്