‘ഭൂരിപക്ഷത്തോടെ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു, കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങൾ’ ; രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി

80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

0
135

ദില്ലി: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രം​ഗത്ത് ​ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി.

എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിൻ്റെ വികസന പദ്ധതികൾ തുടരും. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. . അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു. അഴിമതി കുറച്ചെന്നും വികസനത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾ പ്രതീഷയോടെ ഉറ്റുനോക്കുന്നു. ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

വികസനം എല്ലാ വീടുകളിലും എത്തിച്ചു. സാമൂഹ്യനീതിയും മതേതരത്വവും ഉറപ്പാക്കിയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ദരിദ്രരുടെ വളർച്ചയാണ് രാജ്യത്തിന്റെ വളർച്ച. 25 കോടി ദരിദ്രരെ കൈപിടിച്ചുയർത്തി. ജൻധൻ അക്കൗണ്ട് വഴി ജനങ്ങളിലേക്ക് പണം എത്തിയെന്നും ധനമന്ത്രി പറഞ്ഞു. പിഎം മുദ്രാ യോജന വലിയ മാറ്റമുണ്ടാക്കി. വനികൾക്ക് മുദ്രാ യോജന വായ്പകൾ ലഭ്യമാക്കി. യുവാക്കളെ ശാക്തീകരിക്കാൻ പദ്ധതി ആവിഷ്‌കരിച്ചു. 1.4 കോടി യുവാക്കൾക്ക് പരിശീലനം ലഭിച്ചു. പിഎം ആവാസ് യോജന വഴി വനികൾക്ക് വീടുകൾ ലഭ്യമാക്കി. വനിതകൾക്ക് അർഹിക്കുന്ന പരിഗണന ലഭ്യമായി. ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം പലമടങ്ങായെന്ന് ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ 11.8 കോടി കർഷകർക്ക് പിഎം കിസാൻ യോജന പദ്ധതിയിലൂടെ സഹായമെത്തിക്കാനായി. പിഎം മുദ്ര യോജനയിലൂടെ യുവാക്കൾക്ക് സ്റ്റാർട്ട് അപ്പ് ആരംഭിക്കാൻ സഹായം നൽകിയെന്ന് ധനമന്ത്രി വ്യക്തമാക്കി. ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. 5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.