‘തമിഴ്നാട്ടിൽ പൗരത്വ ഭേദഗതി നിയമം കാലുകുത്തില്ല’, ബിജെപിയെ വെല്ലുവിളിച്ച് എം കെ സ്റ്റാലിൻ

7 ദിവസത്തിനകം സി എ എ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സ്റ്റാലിന്‍ രംഗത്തെത്തിയത്.

0
115

ചെന്നൈ:തമിഴ്നാട്ടില്‍ പൗരത്വ ഭേദതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബി ജെ പിയെയും എ ഐ എ ഡി എം കെ യെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്‍ ഇക്കാര്യത്തില്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

“പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടില്‍ കാലുകുത്തില്ലെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. അന്ന് രാജ്യസഭയില്‍ എഐഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ബില്‍ നിയമമായി മാറില്ലായിരുന്നു” സ്റ്റാലിന്‍ പറഞ്ഞു.

ബി ജെ പിയുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും സി എ എയെ പിന്തുണച്ച എ ഐ എ ഡി എം
കെയുടെ തനിനിറം ജനം മനസ്സിലാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

2021ല്‍ അധികാരത്തിലേറിയപ്പോള്‍ നിയമസഭയില്‍ സിഎഎ പിന്‍വലിക്കാന്‍ പ്രമേയം പാസാക്കിയിരുന്നു. തമിഴ്നാട്ടില്‍ ഒരിക്കലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 7 ദിവസത്തിനകം സി എ എ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സ്റ്റാലിന്‍ രംഗത്തെത്തിയത്.