നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും തുടരും

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഗവര്‍ണറുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഭരണപക്ഷ അംഗങ്ങള്‍ വിമർശിച്ചത്

0
90

തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഗവര്‍ണറുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഭരണപക്ഷ അംഗങ്ങള്‍ വിമർശിച്ചത്. സഭ ബഹിഷ്‌കരിച്ചതിനാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് ഉണ്ടായിരുന്നില്ല.

അതേസമയം, ഇന്നും സഭ പ്രക്ഷുബ്ദ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കഴിഞ്ഞ ദിവസം പെന്‍ഷന്‍ വിഷയത്തില്‍ ഊന്നിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ ഊന്നി സഭ പ്രക്ഷുബ്ധമാക്കാനാണ് തീരുമാനം.

ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. ​രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെയായിരിക്കും സഭ ആരംഭിക്കുക. ഗവർണറുടെ നിലമേൽ നാടക സംഭവങ്ങൾ വിവാദമായ സാഹചര്യത്തിലാണ് നന്ദിപ്രമേയ ചർച്ച.

നയപ്രഖ്യാപനം വെട്ടിച്ചുരുക്കി സർക്കാരിനെ ഗവർണ്ണർ ഞെട്ടിച്ചായിരുന്നു സഭാ സമ്മേളനത്തിനറെ തുടക്കം. രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രസം​ഗം ഒരു മിനുട്ടും 17 സെക്കൻഡിലും ഒതുക്കിയായിരുന്നു ഗവർണറുടെ നടപടി.

ഗവർണർ-സർക്കാർ പോര് നടക്കുന്നതിനിടെയായിരുന്നു ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയിൽ വായിച്ച ഗവർണറുടെ നടപടി ഭരണപക്ഷവും പ്രതിപക്ഷവും വിമർശിച്ചിരുന്നു.

ക‍ഴിഞ്ഞദിവസത്തെ നന്ദിപ്രമേയ ചർച്ചയിൽ ഗവർണറുടെ നിലവിട്ട കളിക്കെതിരെ സഭ ആഞ്ഞടിച്ചു.. ഗവർണർക്കെതിരെ സംസാരിക്കാനാകാത്തതുകൊണ്ടാണ്‌ പ്രതിപക്ഷം ചർച്ച ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോയതെന്ന വിമർശവും ഉയർന്നു.