കൂടത്തായി കൊലപാതകം ; നെറ്റ്ഫ്‌ളിക്‌സിലെ ഡോക്യു സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് രണ്ടാം പ്രതി, ഹര്‍ജി ഇന്ന് കോടതിയില്‍

അപകീര്‍ത്തികരമായ ഡോക്യുമെന്ററിയെന്ന് ആരോപിച്ച് കേസിലെ രണ്ടാം പ്രതി എം എസ് മാത്യുവാണ് കോടതിയെ സമീപിച്ചത്.

0
169

കോഴിക്കോട്: കൂടത്തായി കേസ് ആസ്പദമാക്കിയുളള നെറ്റ്ഫ്‌ളിക്‌സിലെ ഡോക്യു സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. നെറ്റ്ഫ്‌ളിക്‌സിലെ ‘കറി ആന്റ് സയനെയ്ഡ്- ദി ജോളി ജോസഫ് കേസ്’ എന്ന ഡോക്യു സീരിയസിന്റെ പ്രദര്‍ശനം തടയണമെന്നാണ് ആവശ്യം. അപകീര്‍ത്തികരമായ ഡോക്യുമെന്ററിയെന്ന് ആരോപിച്ച് കേസിലെ രണ്ടാം പ്രതി എം എസ് മാത്യുവാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസം 22നാണ് നെറ്റ്ഫ്‌ളിക്‌സിൽ ഡോക്യു സീരീസ് പുറത്തിറങ്ങിയത്. ജോളി കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ഈ മാസം 19നാണ് പരമ്പരക്കെതിരെ രണ്ടാം പ്രതി എം എസ് മാത്യു ഹര്‍ജി നല്‍കിയത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഇതെക്കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംപ്രേഷണം വിലക്കണമെന്നാണ് മാത്യുവിന്റെ ആവശ്യം.

അതേസമയം ഹര്‍ജിയില്‍ കോടതി പ്രോസിക്യൂഷന്റെ മറുപടി തേടിയിട്ടുണ്ട്. വിചാരണ പുരോഗമിക്കുന്ന ഒരു കേസ് ആസ്പദമാക്കിയുളള ഹ്രസ്വചിത്ര പ്രദര്‍ശനം, കേസിന്റെ ഗതിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രോസിക്യൂഷൻ. ഇതിന്മേല്‍ വ്യക്തത വരുത്തിയാവും കോടതി നിലപാടെടുക്കുക. ചികിത്സാ ആവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന ജോളിയുടെ ഹര്‍ജിയും കോടതി പരിഗണിക്കും. ശസ്ത്രക്രിയ ഉള്‍പ്പെടെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.