കേരളീയം ധൂർത്ത് അല്ല നിക്ഷേപം ആയിരുന്നു , കേരളീയത്തെ കലാരംഗം പിന്താങ്ങി; മുഖ്യമന്ത്രി

കേരളീയം 2024 ന് ആയി കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

0
74

കേരളീയം പരിപാടി ഒരുതരത്തിലും ധൂർത്ത് ആയിരുന്നില്ലെന്നും നിക്ഷേപം ആയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം വിവിധ മേഖലയിലെ പുരോഗതി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചുവെന്നും വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പേർ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയം 2024 ന് ആയി കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താൻ ആകണമെന്നും നാട് ഇനിയും മുന്നോട്ടു പോകണം എന്നും ഭാവി പരിപാടി ആസൂത്രണം ചെയ്യാൻ കേരളീയം സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഴ്ചകളുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് കേരളീയം നടത്തിയത്. അടുത്ത് നടക്കാൻ പോകുന്നത് മുൻകൂട്ടി തയ്യാറെടുത്ത പരിപാടിയാണ്. ഇതിലൂടെ ടൂറിസത്തിന് വലിയ പ്രാധാന്യം കൊടുക്കാനാകും എന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പരിപാടി ബഹിഷ്കരിച്ചവർ തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഒരുതരത്തിലുള്ള ഭേദ ചിന്തകളും ഉണ്ടായില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാടിന് മുന്നോട്ടു പോകാനുള്ള ആസൂത്രണത്തിന്റെ ഭാഗമായ കേരളീയം പരിപാടി കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും തന്മയത്തോടെ അവതരിപ്പിക്കുന്നതായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഉന്നത വിദ്യാഭ്യാസമേഖലയുടെ അന്തരീക്ഷം തന്നെ മാറിയെന്നും ഈ മേഖലയിൽ കേരളത്തിൽ നല്ല പുരോഗതി ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു. നാട് കൂടുതൽ മെച്ചപ്പെടണം എന്നാണ് എല്ലാവരും ആഗ്രഹിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ പഠിക്കാൻ സംസ്ഥാനത്തിന് പുറത്തുപോയെന്ന് വരും അതുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്ന് പറയേണ്ടയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.