വംശീയ കലാപം: സ്ഥിതിഗതികൾ വിലയിരുത്താൻ മണിപ്പൂരിൽ മൂന്നംഗ സംഘം

രാജ്യം വിറങ്ങളിച്ചു നിന്ന മണിപ്പൂരിലെ ആ കലാപ ദിവസങ്ങളുടെ അവശേഷിപ്പുകൾ ഇപ്പോഴും ആ മണ്ണിലുണ്ട്....

0
101

മണിപ്പൂർ: കലാപബാധിത പ്രദേശമായ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മൂന്നംഗ ആഭ്യന്തര മന്ത്രാലയ സംഘം സംസ്ഥാനം സന്ദർശിച്ചു. ഉപദേഷ്ടാവ് എ കെ മിശ്രയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയ പാനൽ ഇന്നലെയാണ് മണിപ്പൂരിൽ എത്തിയത്.

എ കെ മിശ്ര (ഇന്റർലോക്കുട്ടർ നാഗാ പീസ് ടോക്ക്), മന്ദീദ് സിംഗ് തുലി (ജോയിന്റ് ഡയറക്ടർ എസ്ഐബി, ന്യൂഡൽഹി), രാജേഷ് കുംബ്ലെ (ജോയിന്റ് ഡയറക്ടർ എസ്ഐബി ഇംഫാൽ) എന്നിവരാണ് മൂന്നംഗ സംഘത്തിലുള്ളത്. എംഎച്ച്‌എ സംഘം മണിപ്പൂരിലെ വംശീയ വിഭാഗവുമായി ആദ്യ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ മെയ്തേയ് സാമൂഹിക-സാംസ്കാരിക സംഘടനയായ അറംബായ് തങ്കോളുമായി പ്രതിനിധി സംഘം പിന്നീട് കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.

മണിപ്പൂരിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നാലെയാണ് സംഘത്തിന്റെ സന്ദർശനം. കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് പോലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. അടുത്ത ദിവസം, മണിപ്പൂരിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് സാധാരണക്കാരെ അജ്ഞാതരായ അക്രമികൾ കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച വംശീയ കലാപത്തിൽ 180 ലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ അഭിസംബോധന ചെയ്യാൻ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ 10 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കോൺഗ്രസ്, ജെ ഡി യു, തൃണമൂൽ കോൺഗ്രസ്, എഎപി, സിപിഐ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സായുധരായ അക്രമികളുടെ സമീപകാല ആക്രമണങ്ങളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ സിംഗ് കേന്ദ്ര സേനയോട് നിരാശ പ്രകടിപ്പിച്ചു.