ജനവാസമേഖലയിൽ നിലയുറപ്പിച്ച് പടയപ്പ, പൊറുതിമുട്ടി പ്രദേശവാസികൾ ; മൂന്നാർ പെരിയവരയിലെ കൃഷികൾ നശിപ്പിക്കുന്നു

പകല്‍ സമയത്ത് പോലും ജനവാസ മേഖലയിലിറങ്ങുന്നതിനാല്‍ ആളുകളിപ്പോള്‍ ഭീതിയിലാണ്.

0
95

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി. പെരിയവര എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് അരി ഭക്ഷിച്ച് ഭീതി പരത്തി രണ്ടാഴ്ച്ച മുമ്പാണ് പടയപ്പ കാട്ടിലേക്ക് മടങ്ങിയത്. നാല് ദിവസം മുമ്പാണ് വീണ്ടും പടയപ്പ ഇവിടേക്ക് തിരിച്ചെത്തിയത്. പെരിയവാര പുതുക്കാട് ഡിവിഷനിലാണ് കഴിഞ്ഞ കുറച്ച് ദിവസമായി പടയപ്പയുള്ളത്. ആനയെ വേഗത്തില്‍ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂന്നാർ പുതുക്കാട് ഡിവിഷനിലെ ജനവാസമേഖലയിലും തോട്ടത്തിലുമാണ് കാട്ടുകൊമ്പനുള്ളത്. ആദ്യ ദിവസങ്ങളിലൊന്നും ആര്‍ക്കും പടയപ്പയെകൊണ്ട് അത്ര ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ സ്ഥിതി ഇപ്പോള്‍ അങ്ങനെയല്ല. പ്രദേശത്തെ തോഴിലാളികള്‍ കൃഷി ചെയ്ത വാഴ പൂര്‍ണ്ണമായും നശുപ്പിച്ചു. പകല്‍ സമയത്ത് പോലും ജനവാസ മേഖലയിലിറങ്ങുന്നതിനാല്‍ ആളുകളിപ്പോള്‍ ഭീതിയിലാണ്. പ്രദേശത്തെ കൃഷി നശുപ്പിച്ചതോടെ നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചു.

അതേസമയം വനപാലകര്‍ പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ജനവാസമേഖലയ്ക്ക് അകലെ തെയില തോട്ടത്തിലാണ് ആന ഉള്ളതെന്നുമാണ് വനംവകുപ്പിന്‍റെ വിശദീകരണം.