‘ഇതു താൻടാ കേരളാ പോലീസ്’ ; മൂന്നു മക്കളുമായി ജീവനൊടുക്കാൻ പുറപ്പെട്ട് വീട്ടമ്മ, അവസരോചിത ഇടപെടലിലൂടെ ജീവിതം തിരിച്ചു നൽകി പൊലീസ്

കൈക്കുഞ്ഞുൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളുമായി കടലിൽ ചാടി ആത്മഹത്യ ചെയ്യാനാണ് വീട്ടമ്മ പുറപ്പെട്ടത്

0
99

കോഴിക്കോട്: സ്വയം ജീവനൊടുക്കാനായി മക്കളുമായി പുറപ്പെട്ട വീട്ടമ്മയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് കേരള പോലീസ്. കുറ്റ്യാടി സ്വദേശിനിയായ വീട്ടമ്മക്കും മൂന്നു മക്കൾക്കുമാണ് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിലൂടെ ജീവിതം തിരികെ ലഭിച്ചത്. കൈക്കുഞ്ഞുൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളുമായി കടലിൽ ചാടി ആത്മഹത്യ ചെയ്യാനാണ് വീട്ടമ്മ പുറപ്പെട്ടത്. ഇവരെ പാറപ്പള്ളിക്ക് സമീപത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടക്കുന്നത്. സ്‌കൂളില്‍ കൈക്കുഞ്ഞുമായെത്തിയ അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്‌കൂള്‍ ബാഗ് എടുക്കാതെ വിളിച്ചു കൊണ്ടു പോവുകയായിരുന്നു. ഇതിൽ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ ഈ വിവരം കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് കുറ്റ്യാടി പൊലീസ് അമ്മയുടെ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ച ശേഷം അവര്‍ കൊയിലാണ്ടി മന്ദമംഗലം പരിസരത്ത് എത്തിയതായി മനസിലാക്കി.

ഉടന്‍ തന്നെ കൊയിലാണ്ടി പൊലീസിന് വിവരം കൈമാറി. വിവരം ലഭിച്ചയുടന്‍ കൊയിലാണ്ടി പൊലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു. എന്നാല്‍, വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസിലാക്കി.

തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടില്‍ എത്തി വീട്ടമ്മയെയും മക്കളെയും കണ്ടെത്തുകയായിരുന്നു. അനുനയിപ്പിച്ച് തിരിച്ചു കൊണ്ടുവന്ന ശേഷ അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കി വീട്ടില്‍ എത്തിക്കുകയായിരുന്നെന്ന് കേരളാ പൊലീസ് അറിയിച്ചു.

( ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056 )