‘എന്ത് വന്നാലും മകന്റെ കസ്റ്റഡി തനിക്കൊപ്പം’ ; 4 വയസുകാരന്റെ മൃതദേഹത്തിനൊപ്പം സൂചനയുടെ കുറിപ്പും

'എന്ത് വന്നാലും മകന്റെ കസ്റ്റഡി എനിക്കൊപ്പമായിരിക്കും, കോടതി വിവാഹ മോചനം അനുവദിച്ചാലും, എനിക്ക് മകന്റെ കസ്റ്റഡി വേണം.'

0
183

കണ്ടോലിം: നാല് വയസുകാരനായ മകനെ കൊലപ്പെടുത്തി ബാ​ഗിൽ യാത്ര ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സ്റ്റാർട്ടപ്പ് ലാബിന്റെ സിഇഒ സുചന സേഥ് എഴുതിയ കുറിപ്പ് ​ഗോവൻ പോലീസ് കണ്ടെത്തി. മകന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് പൊലീസ് കുറിപ്പ് കണ്ടെത്തിയത്. പിരിഞ്ഞ് താമസിക്കുന്ന ഭർത്താവിന് മകനെ കാണാനുള്ള അനുമതി നൽകിയതിലെ എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു കത്തെന്നാണ് പൊലീസ് വിശദമാക്കിയത്.

‘എന്ത് വന്നാലും മകന്റെ കസ്റ്റഡി എനിക്കൊപ്പമായിരിക്കും, കോടതി വിവാഹ മോചനം അനുവദിച്ചാലും, എനിക്ക് മകന്റെ കസ്റ്റഡി വേണം.’ എന്നാണ് കുറിപ്പിൽ സുചന സേഥ് വിശദമാക്കുന്നത്. ഐലൈനർ കൊണ്ടാണ് സൂചന ഈ കുറിപ്പ് എഴുതിയിരിക്കുന്നത് എന്നും പോലീസ് അറിയിച്ചു. അതേസമയം വ്യാഴാഴ്ച പൊലീസുകാരുടെ സാന്നിധ്യത്തിൽ സുചനയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ ഗോവയിലെ കലാഗോട്ടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ സൂചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി. യുവതി പോയ ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

വീണ്ടും ടാക്സി ഡ്രൈവറെ ബന്ധപ്പെട്ട് വണ്ടി എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിക്കാൻ നിർദ്ദേശം നൽകി. യുവതിയ്ക്ക് സംശയം തോന്നാതെ തന്നെ അയാൾ വിദഗ്ധമായി തന്നെ യുവതിയെ പൊലീസിൽ ഏൽപ്പിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ബാഗിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. തലയണ ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ചാണ് സൂചന മകനെ കൊലപ്പെടുത്തിയത്.