രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വിട്ടുനിൽക്കും

രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്തെത്തിയിരുന്നു. മതവിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് സീതാറാം യെച്ചൂരി ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചത്

0
152

ന്യൂഡൽഹി: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. തൃണമൂൽ കോൺഗ്രസും (ടിഎംസി) ചടങ്ങിൽ നിന്ന് വിട്ടുനിൽകുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതുസംബന്ധിച്ച് ടിഎംസി ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ കണക്കാക്കുന്നത്. ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്റ്റ് എല്ലാ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷത്തെ പ്രമുഖരെയും ക്ഷണിച്ചതിന്റെ പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.

രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്തെത്തിയിരുന്നു. മതവിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് സീതാറാം യെച്ചൂരി ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ സീതാറാം യെച്ചൂരിയ്ക്കെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രം​ഗത്തെത്തിയിരുന്നു. “എല്ലാവർക്കും ക്ഷണങ്ങൾ അയച്ചിട്ടുണ്ട് എന്നാൽ ശ്രീരാമൻ വിളിച്ചവർ മാത്രമേ വരൂ.” – കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

“മതം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഓരോ വ്യക്തിയ്ക്കും അവരുടെ പ്രത്യേക വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഞങ്ങൾ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഭരണഘടനയെയും സുപ്രീം കോടതിയെയും സംബന്ധിച്ചിടത്തോളം, ഭരണകൂടം അങ്ങനെ ചെയ്യരുതെന്ന് അവർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.”

“ഏതെങ്കിലും പ്രത്യേക മതത്തെ അനുകൂലിക്കുക, അല്ലെങ്കിൽ ഏതെങ്കിലും മതപരമായ കാര്യത്തിൽ ബന്ധം പുലർത്തുക എന്നതാണ് ഈ ഉദ്ഘാടന ചടങ്ങിൽ സംഭവിക്കുന്നത്. മതപരമായ ഒരു പരിപാടിയെ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഭരണഘടനാ പദവികൾ വഹിക്കുന്ന മറ്റുള്ളവരും ചേർന്ന് സംസ്ഥാനം സ്‌പോൺസർ ചെയ്യുന്ന ഒരു പരിപാടിയാക്കി മാറ്റുകയാണ്.” – യെച്ചൂരി പറഞ്ഞു.

പുതുതായി നിർമ്മിച്ച രാമക്ഷേത്രം ജനുവരി 22ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6,000-ത്തിലധികം ആളുകളും പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും.