കുഞ്ഞുങ്ങൾ സുരക്ഷിതരല്ല! കോട്ടയത്തും കുട്ടിയെ കടത്താൻ ശ്രമം, രക്ഷപെട്ടത് തലനാരിഴയ്ക്ക്

വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാൾ മിഠായി നൽകി വിളിച്ചുകൊണ്ടു പോകുകയായിരുന്നു.

0
104

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്നാണ് പരാതി.

വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാൾ മിഠായി നൽകി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയായ അയൽവാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി ഒച്ച വെച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച് സൂചന കിട്ടിയിട്ടില്ല. സംസ്ഥാനത്ത് കുട്ടികളെ തിരഞ്ഞ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒട്ടേറെ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തിടെ പാലക്കാട് ജില്ലയിലെ വാളയാറിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു. മൂന്ന് വയസായ യു പി സ്വദേശിയായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി സെന്തിൽകുമാറിനെ പൊലീസ് പിടികൂടിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.സെന്തിൽകുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോക്കാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.