നീരൊഴുക്ക് കുറഞ്ഞു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കില്ല

ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ ഡാം തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്.

0
93

കുമളി: നീരൊഴുക്ക് കുറഞ്ഞതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കില്ലെന്ന് അധികൃതർ. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലും തമിഴ്നാട്ടിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. എന്നാൽ മഴ കുറഞ്ഞതോടെ ഇന്നു തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തി. എന്നാൽ തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചിരുന്നു. സെക്കന്റിൽ 250 ഘനയടിയായാണ് വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് കുറച്ചത്.

നീരൊഴുക്ക് കൂടിയതിനാൽ കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടിയിരുന്നു. അണക്കട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റിൽ 2500 ഘനയടിയായാണ് കുറഞ്ഞത്. നിലവിൽ ജലനിരപ്പ് 138.55 അടിയാണ്. ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ ഡാം തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

കേരളത്തിൽ ഇന്നലെ വരെ പല ജില്ലകളിലും ഓറഞ്ച് യെല്ലോ അലർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ ഇന്ന് മഴ പൂർണ്ണമായും മാറിനിൽക്കുന്ന കാലാവസ്ഥയാണ്. പക്ഷേ തമിഴ്നാട്ടിൽ മഴ തുടരുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഡാം തുറക്കാൻ സാധ്യത ഉണ്ട്.