കീലേരി അച്ചുവിന്റെ നിലവാരത്തിലേക്ക് ​ഗവർണർ മാറുന്നു ; എസ്.എഫ്.ഐയുടെ പ്രതിഷേധം ജനാധിപത്യപരമെന്നും പി.എം ആർഷോ

ഗവര്‍ണര്‍ക്കെതിരേയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നും ആർഷോ പ്രതികരിച്ചു.

0
154

മലപ്പുറം: കീലേരി അച്ചുവിന്റെ നിലവാരത്തിലേക്ക് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ഗവര്‍ണര്‍ക്കെതിരേയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നും ആർഷോ പ്രതികരിച്ചു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ വാക്കുകൾ

‘കേരളത്തിലെ സർവകാലാശാലകളുടെ ചാൻസലർ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ട്. ഇദ്ദേഹം നിലവിൽ അവകാശപ്പെടുന്നത് എസ്.എഫ്.ഐ ഉയർത്തിയ വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു എന്നാണ്. ഒരു കീലേരി അച്ചു നിലവാരത്തിലേക്ക് അദ്ദേഹം മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. വെല്ലുവിളി ഏറ്റെടുക്കാനുള്ള ആർജവം ചാൻസിലർക്കുണ്ടെങ്കിൽ എസ്.എഫ്.ഐ ചോദിച്ച വലിയ രാഷ്ട്രീയ ചോദ്യമുണ്ട്. ഈ രണ്ട് സർവകലാശാലയുടെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ ലിസ്റ്റ് ഏത് കേന്ദ്രത്തിൽ നിന്നും അദ്ദേഹത്തിന് ലഭ്യമായി എന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ ചാൻസലർ തയ്യാറായിട്ടില്ല’,

ഞങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ചോദ്യങ്ങളാണ്. അത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിന് വേണ്ടിയുള്ളതാണ്. സർവകലാശാലകളെ സംഘപരിവാർ വത്ക്കരിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് തയ്യാറാക്കിയ അജണ്ട കേരളത്തിൽ നടക്കില്ല. അതിന് ഒരു തരത്തിലും സർവകലാശാലകളെ ഞങ്ങൾ വിട്ടുതരില്ല, ഗവർണർ എസ്.എഫ്.ഐ പ്രവർത്തകരെ ക്രിമിനലുകളെന്നും ഗുണ്ടകളെന്നും ആവർത്തിച്ച് വിളിക്കുന്നുണ്ട്. ഒരു ക്രിമിനൽ പ്രവർത്തനത്തിനും നേതൃത്വം നൽകുന്നതിന് വേണ്ടിയല്ല ഞങ്ങൾ വന്നിരിക്കുന്നത്. ഞങ്ങൾ വിദ്യാർഥികളാണ്. സർവകലാശാകളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവയ്ക്കുന്നത് മാത്രമാണ് ഉദ്ദേശം.

സർവകലാശാലകളെ തകർക്കുന്നതിന് ചാൻസലർ തന്നെ ഇടപെടലുകൾ നടത്തുമ്പോൾ സ്വാഭാവികമായി പ്രതിഷേധിക്കുന്നതിന് വിദ്യാർഥി സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. ഒരു തരത്തിലും പ്രകോപനത്തിന് വഴങ്ങാൻ ഞങ്ങൾ തയ്യാറല്ല. ജനാധിപത്യപരമായ പ്രതിഷേധം ഞങ്ങൾ ഉയർത്തിക്കൊണ്ടുവരും. ആർ.എസ്.എസ് കേന്ദ്രങ്ങളിൽ നിന്നും ചാൻസലർ ഒപ്പിട്ട് മുന്നോട്ട് വച്ച സെനറ്റ് അംഗങ്ങളുടെ പട്ടികയിൽ യു.ഡി.എഫിന്റെ നേതാക്കൾ എങ്ങിനെ വന്നുവെന്ന് ഈ ദിവസം വരെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ആളുകൾ വ്യക്തമാക്കിയിട്ടില്ല. കേരള സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നും ബി.ജെ.പി ഓഫീസ് വഴി ചാൻസലറുടെ ടേബിളിലേക്ക് മൂന്ന് പേരുടെ പേരുകൾ പോയെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത് ‘