നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കില്ല ; പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി സമ‍ര്‍പ്പിച്ചതെന്ന് ഹർജിക്കാരനോട് കോടതി

പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമ‍ര്‍പ്പിച്ചതെന്ന് ആരാഞ്ഞ കോടതി ഹർജിക്കാരന് 25,000 പിഴയും ചുമത്തി.

0
253

കൽപ്പറ്റ : വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയ‍ര്‍ത്തിയാണ് ഹൈക്കോടതി ഹ‍ര്‍ജി തളളിയത്. ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവെക്കാവൂ, മാ‍ർഗരേഖ പാലിക്കാതെയാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്നെല്ലാമായിരുന്നു ഹർ‍ജിയിലുണ്ടായിരുന്നത്. അതേസമയം, പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമ‍ര്‍പ്പിച്ചതെന്ന് ആരാഞ്ഞ കോടതി ഹർജിക്കാരന് 25,000 പിഴയും ചുമത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പശുവിന് പുല്ലരിയാൻ പോയ സുൽത്താൻ ബത്തേരി വാകേരിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്നത്. മൃതദേഹം കടുവ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ പലയിടത്തായാണ് കണ്ടെത്തിയത്. ദാരുണ സംഭവത്തിന് പിന്നാലെ ഭീതിയിലാണ് പ്രദേശ വാസികൾ.