തെരുവ് നായ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമം ; അമ്മയുടെ കയ്യിൽ നിന്നും കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സമിയ്യ ഓടിയപ്പോൾ കാല്‍ കല്ലില്‍ തടഞ്ഞ് കൈയിൽ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.

0
207

പാണ്ടിക്കാട് : മലപ്പുറം പാണ്ടിക്കാട് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഓടുന്നതിനിടെ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണ്‌ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂർ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ മകൾ ഏഴ് മാസം പ്രായമുള്ള ഹാജാമറിയമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിൽ വെച്ചാണ് അപകടം നടന്നത്.

കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയതായിരുന്നു സമിയ്യ. ഈ സമയമാണ് തെരുവ് നായ അക്രമിക്കാൻ എത്തിയത്. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സമിയ്യ ഓടിയപ്പോൾ കാല്‍ കല്ലില്‍ തടഞ്ഞ് കൈയിൽ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും എത്തി കുഞ്ഞിനെ കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.