യു എ ഇയില്‍ ഗര്‍ഭച്ഛിദ്രത്തിന് ഇനി ഭര്‍ത്താവിന്റെ സമ്മതം വേണ്ട; ഭേദഗതികള്‍ ഇങ്ങനെ

ഗര്‍ഭച്ഛിദ്രം നടത്താന്‍ ഗര്‍ഭിണിയുടെ സമ്മതം നിര്‍ബന്ധമാണ്. അനുവാദം നല്‍കാന്‍ കഴിയാത്ത മാനസികരോഗം, അബോധാവസ്ഥ പോലുള്ള സാഹചര്യങ്ങളില്‍ ഗര്‍ഭിണിയുടെ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ സമ്മതം വാങ്ങേണ്ടതുണ്ട്.

0
121

അബുദാബി: യു എ ഇയില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് ഇനി ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ല. ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. എന്നാല്‍ അടിയന്തിര ഘട്ടത്തില്‍ മാത്രമാണ് ഇങ്ങനെ ചെയ്യാന്‍ സാധിക്കുക. ഗര്‍ഭസ്ഥ ശിശുവിന്റെയോ ഗര്‍ഭിണിയുടെയോ ജീവന്‍ അപകടത്തിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അബോര്‍ഷന് പുതിയ നിയമപ്രകാരം അനുമതി ലഭിക്കും.

ഗര്‍ഭച്ഛിദ്രം നടത്താന്‍ ഗര്‍ഭിണിയുടെ സമ്മതം നിര്‍ബന്ധമാണ്. അനുവാദം നല്‍കാന്‍ കഴിയാത്ത മാനസികരോഗം, അബോധാവസ്ഥ പോലുള്ള സാഹചര്യങ്ങളില്‍ ഗര്‍ഭിണിയുടെ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ സമ്മതം വാങ്ങേണ്ടതുണ്ട്.

ജനിക്കുന്ന കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസകരമാണെന്ന് വ്യക്തമാവുകയും ഈ ഘട്ടത്തില്‍ ഗര്‍ഭസ്ഥശിശുവിന് 120 ദിവസം മാത്രം വളര്‍ച്ച എത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പഴയ നിയമത്തില്‍ ഗര്‍ഭച്ഛിദ്രം അനുവദിച്ചിരുന്നത്. ഗര്‍ഭധാരണം മാതാവിന്റെ ജീവന്‍ അപകടത്തിലാക്കുകയോ അല്ലെങ്കില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സംതൃപ്തമായ ജീവിതം നയിക്കാന്‍ കഴിയാത്തവിധം അസാധാരണ ന്യൂനതകള്‍ ഉണ്ടാകുകയോ ചെയ്താല്‍ മാത്രമാണ് യു എ
ഇയില്‍ അബോര്‍ഷന്‍ അനുവദിക്കുന്നത്.