കനത്ത മഴയില്‍ നഷ്ടമായത് 4 ജീവനുകള്‍; ജാഗ്രതയിൽ ചെന്നൈ

തീവ്രമഴ തുടരുന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പുറത്തേയ്ക്കിറങ്ങാന്‍ പാടുള്ളൂ എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

0
178

ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറിയതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയില്‍ കനത്ത മഴയിലും കാറ്റിലും ഇതുവരെ പൊലിഞ്ഞത് നാല് ജീവനുകളാണ്. താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. വന്ദേഭാരത് അടക്കം ആറ് ട്രെയിനുകള്‍കൂടി റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. തീവ്രമഴ തുടരുന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പുറത്തേയ്ക്കിറങ്ങാന്‍ പാടുള്ളൂ എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഗ്ജാമ് കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.