‘ഹമാസിനെ ഇല്ലാതാക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്’; വെല്ലുവിളി ഉയര്‍ത്തി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രയേലും ഹമാസും തമ്മില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് വ്യാഴാഴ്ച ജറുസലേമില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്.

0
587

ജറുസലേം: ലോകം പലസ്തീനില്‍ സമാധാനം പുലരാന്‍ കാത്തിരിക്കുമ്പോള്‍ അതിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഇസ്രയേല്‍. ഹമാസിനെ നശിപ്പിക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞ എടുത്തിട്ടുണ്ടെന്ന് പറയുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍വെച്ച് യു എസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു തങ്ങളുടെ നയം വ്യക്തമാക്കിയത്.

ജറുസലേമില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഹമാസാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെ വക്താക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹമാസ് തടവിലാക്കിയ മറ്റ് ബന്ദികളേയും മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ചചെയ്തതായി യു എസ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്രയേലും ഹമാസും തമ്മില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് വ്യാഴാഴ്ച ജറുസലേമില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ മൂന്ന് ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഹമാസിനെതിരെ ഇസ്രയേല്‍ പ്രതിരോധം തീര്‍ക്കുകയാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന്റെ നേരിയ ആശ്വാസത്തിലാണ് പലസ്തീന്‍ ജനത. പുതിയ സാഹചര്യം കരാറിന് വെല്ലുവുളി ഉയര്‍ത്തുമോ എന്ന ആശങ്കയും ഇപ്പോള്‍ ഉയരുകയാണ്.

ഒരു ബന്ദിക്ക് പകരമായി മൂന്ന് തടവുകാര്‍ എന്ന നിലയ്ക്കാണ് കരാര്‍. 50 ബന്ധികളെ പലസ്തീന്‍ മോചിപ്പിക്കുമ്പോള്‍ ഇതിന് ബദലായി 150 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ഓരോ പത്ത് ബന്ദികളെ മോചിപ്പിക്കുമ്പോഴും ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍ ഏകദേശം 20 ബന്ദികളെ കൂടി ഹമാസ് മോചിപ്പിക്കുകയും വെടിനിര്‍ത്തല്‍ നീട്ടുകയും ചെയ്യും. ഇതുകൂടാതെ മാനുഷിക വൈദ്യസഹായങ്ങളുമായി പ്രതിദിനം 200 ട്രക്കുകള്‍ക്ക് ഗാസ മുനമ്പിലേക്ക് പോകാനാകും. ഇതോടെ ഗാസയിലേയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് അവിടുത്തെ മനുഷ്യര്‍.