ലാപ്‌ടോപ്പ് നിര്‍മ്മാണത്തിനായി 27 കമ്പനികള്‍ക്ക് അനുമതി നല്‍കി

0
78

ലാപ്‌ടോപ്പ് നിര്‍മ്മാണത്തിനായി 27 കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഐടി ഹാര്‍ഡ് വെയറിനായുള്ള പുതിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രകാരമാണ് ഡെല്‍, എച്ച്പി, ഫോക്‌സ്‌കോണ്‍ എന്നിവയുള്‍പ്പെടെ 27 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഹൈടെക് നിര്‍മ്മാണത്തിന്റെ ആഗോള ഹബ്ബായി മാറാനുള്ള ശ്രമത്തിനിടെയാണ് പ്രോത്സാഹന പദ്ധതികളും നയവ്യതിയാനവും ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കാരിന്റെ ഈ നീക്കം. പുതിയ നയപ്രകാരം ഇന്ത്യ ഐടി ഹാര്‍ഡ്വെയര്‍ രംഗത്തെ ഭീമന്‍മാരെ ആകര്‍ഷിക്കുകയാണ്. പിഎല്‍ഐ ഐടി ഹാര്‍ഡ്വെയര്‍ സ്‌കീമിന് കീഴില്‍ 27 കമ്പനികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതില്‍ 95 ശതമാനവും. 23 കമ്പനികള്‍ ഉടന്‍തന്നെ നിര്‍മ്മാണം ആരംഭിക്കാന്‍ തയ്യാറാണെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പിസികള്‍, സെര്‍വറുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ വലിയ ശക്തിയായി ഇത് രാജ്യത്തെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ 27 കമ്പനികളും 3000 കോടി രൂപ രാജ്യത്ത് നിക്ഷേപിക്കും. ഡെല്‍, ഫോക്‌സ്‌കോണ്‍, എച്ച്പി എന്നിവയുള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങള്‍ അപേക്ഷകള്‍ അംഗീകരിച്ച കമ്പനികളില്‍ ഉള്‍പ്പെടുന്നു. ഈ മേഖലയില്‍ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഏകദേശം 50,000 ആയി കണക്കാക്കപ്പെടുന്നു. അതേസമയം പരോക്ഷമായ തൊഴിലവസരങ്ങള്‍ ഏകദേശം 1.5 ലക്ഷത്തിലെത്തും.